Saturday, January 21, 2017

spc chaithravahini yatra








                
  ചൈത്രവാഹിനിയുടെ ഉത്ഭവത്തെത്തേടി ജി എച്ച് എസ് എസ് മാലോത്ത് കസബയിലെ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റും സലിം അലി ഇക്കോ ക്ലബും ചേർന്ന് കൊന്നക്കാട് ചൈത്രവാഹിനി ഫർമേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പുഴയാത്ര പുഴയുടെ വർത്തമാനം വെളിവാക്കുന്നതായിരുന്നു.കർണാടക മലനിരകളിലെ പന്നിയാർ മാനിയിലെ ശങ്കരങ്ങാനത്തിൽ നിന്നും പതഞ്ഞൊഴുകുന്ന ചൈത്രവാഹിനി ഇന്ന് പതിയെങ്കിലും നാശത്തിലേക്കുത്തന്നെയാണ് പോകുന്നത്.കോടമഞ്ഞും തണുപ്പും വർഷത്തിൽ മിക്കവാറും മാസങ്ങളിലും മഴയാലും സമൃദ്ധമായ കുടക് മലനിരകൾ അതിരിടുന്ന പന്നിയാർമാനിയുടെയും കൊട്ടൻഞ്ചേരിയുടെയും താഴ്വരകൾ ഇന്ന് ഇവയെല്ലാം അകന്നു പോകുന്ന ഭൂമികയായി മാറുകയാണ്. ഇത് ഈ പുഴയുടെ നാശത്തിനു വേഗതകൂട്ടുകയാണ് .ഈ യാഥാർഥ്യത്തിന്റെ പൊരുൾ തേടിയാണ് കസബയിലെ കുട്ടികൾ ചൈത്രവാഹിനിയിലൂടെ പുഴയുടെ ജീവൻ തേടി ഇറങ്ങിയത്.
                                കൊന്നക്കാടിൽ നിന്നാണ് വെള്ളം നാമമാത്രമായ ഈ പുഴയുടെ മാറിലേക്ക് ഞങ്ങൾ കാലെടുത്തുവെക്കുന്നത്‌.ജനുവരി മാസത്തിലും സമൃദ്ധമായിരുന്ന ചൈത്രവാഹിനിയല്ല നമുക്ക് മുൻപിലുള്ളത്. ഒഴുക്ക് ഏതാണ്ട് നിലക്കുന്ന സാഹചര്യമാണ് ജനുവരിയുടെ ഈ രണ്ടാം പകുതി ആകുമ്പോഴേക്കും ചൈത്രവാഹിനിയിൽ കാണാൻ കഴിഞ്ഞത്.മഴക്കാലത്ത് നിറഞ്ഞൊഴുകിയ ഈ പുഴ വേനലിനെ ഭയപ്പാടോടെ കാണാൻ വിധിക്കപ്പെട്ടിരിക്കുന്നു.കഴിഞ്ഞ രണ്ടു വർഷമായി മഴയിലുണ്ടായ ക്രമാതീതമായ കുറവ് വർഷകാലത്തുപോലും നിറഞ്ഞൊഴുകാത്ത ശാന്തത കൈവരിച്ചിരിക്കുകയും കരഭൂമി പതുക്കെ മനുഷ്യർ മണ്ണിട്ടും കല്ലുകൾ കെട്ടിയും അതിരുകൾ വികസിപ്പിച്ച് പുഴയുടെ ശരീരത്തെ കവർന്നെടുക്കുകയും ചെയ്യുന്നു .മറ്റ് പുഴകളെ അപേക്ഷിച്ച് ഖരമാലിന്യങ്ങൾ ഈ പുഴയുടെ മാറിടത്തെ വൃത്തിഹീനമാക്കിയിട്ടില്ല എന്നാലും താഴേക്ക് വരുമ്പോൾ മാലിന്യങ്ങളുടെ അളവുകൾ കൂടിവരുകയും ചെയ്യുന്നുണ്ട് .ആറ്റുവഞ്ചികളാൽ സമൃദ്ധമാണ് ചൈത്രവാഹിനി.മനുഷ്യൻ തള്ളിവിടുന്ന മാലിന്യങ്ങളുടെ പാപഭാരം മാറിലിടുന്നത് ഈ ആറ്റുവഞ്ചികളാണ്.പുഴ വർഷകാലത്ത് രൗദ്രഭാവംപൂണ്ട് കുത്തിയൊഴുകുമ്പോൾ പുഴയിലെയും കരയിലെയും മണ്ണിനെ തടഞ്ഞുനിർത്തുന്നത് പുഴയോരത്ത് നിറഞ്ഞുനിൽക്കുന്ന ആറ്റുവഞ്ചികളാണ് .
                   ഞങ്ങൾ പുഴയിലൂടെ യാത്ര തുടങ്ങിയപ്പോൾ ആയിരകണക്കിന് ആൽബട്രോസ് ശലഭങ്ങൾ കുടക്ക് മലയിറങ്ങി വരിവരിയായി പറന്നുവരുന്ന മനോഹരമായ കാഴ്ചയാണ് ഏവരെയും വിസ്മയിപ്പിച്ചത്.ഏത് ഗൂഢയിടങ്ങളിൽനിന്നാണ് എണ്ണിയിലൊടുങ്ങാത്ത ഈ ശലഭങ്ങൾ കാടിറങ്ങി വരുന്നതെന്നും മേൽക്കാടുകളിൽ നിന്നും താഴോട്ടിറങ്ങുന്നവ എന്തേ തിരിച്ചു പറക്കാത്തത് എന്നും ഓർത്തു അന്തവും കുന്തവും കിട്ടാതെ അമ്പരന്നു നിൽക്കുകയാണ് കുട്ടികൾ. യാത്രക്കിടയിൽ ഇവർ സ്ഥിരമായി ചില പ്രത്യേക സ്ഥലങ്ങളിലെ മണൽത്തിട്ടകളിൽ കൂട്ടത്തോടെ വന്നിറങ്ങി മഡ് പാഡ്‌ലിങ് എന്ന ചെളിനുണയൽ നടത്തുന്ന മനോഹരകാഴ്ചയും ഞങ്ങൾ കണ്ടു.പ്രത്യുതപാദനത്തിനാവശ്യമായ അധിക പോഷണങ്ങൾക്കായാണ് ഈ ചേറും ചളിയും നുണയലെന്നു ലോറൻസ് മാഷ് കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു.ആൺശലഭങ്ങളാണ് ഇത് സാധാരണമായി ചെയ്യുക.തേൻമാത്രം ഉണ്ട് കഴിയുന്ന ഇവർക്ക് അത്യാവശ്യമായ ചില ലവണങ്ങളും പ്രോട്ടീനുകളും കിട്ടാനാണ് ഈ ചളി വെള്ളം കുടി ...മാഷുടെ വർത്തമാനവും കേട്ട് കുട്ടികൾ ശലഭങ്ങൾ ഇറങ്ങിവരുന്ന കാഴ്ചകണ്ട്, കാഠിന്യം ഏറിവരുന്ന ഉച്ചവെയിലിനെ കൂസാതെ കല്ലുകൾ നിറഞ്ഞ ചൈത്രവാഹിനിയിലൂടെ യാത്ര തുടർന്നു.
                        
               പുഴയിലെ കയങ്ങൾ ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.പുഴയിലേക്ക് പടർന്നു പന്തലിച്ചിരുന്ന ഇരുകരകളിലെയും മരങ്ങൾ ഇന്ന് നാമമാത്രമായിരിക്കുന്നു.വെള്ളം അന്തരീക്ഷ ചൂടേറ്റ് നീരാവിയായി മാറുന്നത് തടയുന്നത് പുഴക്ക് പന്തലൊരുക്കിയ ഈ മരങ്ങളായിരുന്നു എന്നാൽ വ്യാപകമായ മരം മുറി പുഴയുടെ നാശത്തിനു വേഗത കൂട്ടുകയാണ്. പുഴയിലെ വെള്ളം അമിതമായി ഊറ്റിയെടുക്കുന്ന പമ്പ് സെറ്റുകളും ഇരുകരകളിലും കാണാൻ കഴിഞ്ഞു.
               
                              യാത്രയുടെ മുൻന്നോട്ടുള്ള പ്രയാണത്തിൽ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി തടയണ നിർമ്മാണത്തിൽ ഏർപ്പെട്ട സ്ത്രീ തൊഴിലാളികളെ കാണാൻ ഇടയായി.പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരം ജലസംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെങ്കിലും വറ്റികൊണ്ടിരിക്കുന്ന പുഴയെ രക്ഷിക്കാൻ ഇതൊരു ശാശ്വത പ്രതിവിധിയല്ല.പുഴയിലേക്കുള്ള നീരൊഴുക്ക് ഇപ്പോൾ തന്നെ കുറഞ്ഞുവരുമ്പോൾ വേനൽ കനക്കുന്ന മാസങ്ങളിൽ പുഴ വെറും കൽകൂമ്പാരങ്ങളായി മാറും.പുഴയിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കുകയും, പ്ലാസ്റ്റിക് മലിന്ന്യങ്ങളും മറ്റും കൊണ്ട് വന്നു തള്ളാനുള്ള ഇടമായി പുഴയെ മാറ്റുന്ന പ്രവണത ഇല്ലായ്‌മ ചെയ്യാനുള്ള വിവേകം നമ്മൾ കാണിക്കുകയും വേണം.
                           പുഴ അതിന്റെ സ്വാഭാവിക ഒഴുക്ക് നിലക്കുന്ന നിലയിലേക്ക് വേനലിനു മുൻപേ മാറുകയാണ് .ആരാണ് ഇതിനു കാരണക്കാർ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ നാം സ്വയം സന്നദ്ധമായി   തീരേണ്ടിയിരിക്കുന്നു.അതുകൊണ്ടു തന്നെ നമ്മൾ സ്വയം സന്നദ്ധമായാൽ മാത്രമേ ഈ ചോദ്യത്തിന് പ്രതിവിധി കണ്ടത്താൻ പറ്റുകയുള്ളു.
   "ആതിരകള്‍ കുളിരു തിരയുന്നു.
    ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
    ആറുകളൊഴുക്ക് തിരയുന്നു!
    സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു,.....എന്ന കവി വാക്യത്തെ ഓർമ്മപ്പെടുത്തലായി നാം കണ്ടു കൊണ്ട് മനുഷ്യ സംസ്ക്കാരം നാമ്പിട്ട പുഴയോരങ്ങൾ ,വെള്ളമില്ലാത്ത മണൽത്തിട്ടകളും കല്ലുകളും മാലിന്യങ്ങളും നിറഞ്ഞ ഇടങ്ങളായി മാറാതെ ജീവന്റെ തുടിപ്പിന് നിദാനമായ ശുദ്ധജല സമൃദ്ധമാകുന്ന നല്ല കാലത്തേക്കുള്ള പ്രത്യാശയോടെ ഞങ്ങൾ യാത്ര തുടരുന്നു.....

ഗവ.ഹയര്‍സെക്കന്‍ററിസ്കൂളിലെ എസ്.പി.സി കേഡറ്റുകള്‍  ചൈത്രവാഹിനി പുഴയെക്കുറിച്ചുപഠിക്കാന്‍ പുഴപഠനയാത്ര നടത്തി




No comments:

Post a Comment